തിരുവല്ല : സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്ന മയക്കുമരുന്ന് മാഫിയ തലവൻ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ( 39) ആണ് പിടിയിലായത്.
കഴിഞ്ഞ ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിൻ്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മദ് ഷമീറിനെ വെള്ളിയാഴ്ച രാത്രി 10 മണിയോടെ ചുമത്രയിലെ പിതാവിൻ്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നും പിടികൂടിയത്.
ഇയാളിൽ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി മകൻറെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു.
തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളേജ്, മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പോലീസിനെ ലഭിച്ചിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവു എന്ന് പോലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.