പത്തനംതിട്ട: പതിനാറുകാരിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പിച്ച് ബലാൽസംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തവും 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി.
കോഴിക്കോട് വളയനാട് മാങ്കാവ് കുളമ്പടന്ന കെ സി ഹൗസിൽ ഫസിൽ (29) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴയടച്ചില്ലെങ്കിൽ 9 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും പിഴത്തുക ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
പത്തനംതിട്ട പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഓഗസ്റ്റ് 28 ന് വീട്ടിൽ നിന്നും കുട്ടിയെ പ്രതി വിളിച്ചിറക്കി നിർബന്ധിച്ചു കടത്തിക്കൊണ്ടു പോവുകയായിരുന്നു. പത്തനംതിട്ട സ്വകാര്യബസ് സ്റ്റാന്റിൽ എത്തിയശേഷം കായംകുളം റെയിൽവേ സ്റ്റേഷനിലും അവിടെ നിന്നും ട്രെയിനിൽ ചെന്നൈയിലും എത്തിക്കുകയായിരുന്നു.
അവിടെ ഒരു ലോഡ്ജിൽ 31 മുതൽ സെപ്റ്റംബർ ഒന്നുവരെ കൂടെ താമസിപ്പിച്ചു. പിന്നീട് വേറൊരു സ്ഥലത്തെ ഒരു വീട്ടിലേക്ക് മാറി, അന്നുമുതൽ 10 വരെ ഒപ്പം താമസിപ്പിച്ച് ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. കാണാതായതിന് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് അന്നത്തെ പത്തനംതിട്ട എസ് ഐ ജ്യോതി സുധാകറാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും പ്രതിയെ പിടികൂടിയതും.
പിന്നീട് പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പോക്സോ നിയമത്തിലെ വകുപ്പുകൾ 6, 5(l) എന്നിവയാനുസരിച്ചാണ് ജീവപര്യന്തം ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വർഷത്തെ കഠിന തടവിനും ശിക്ഷിച്ചു. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.