ആലപ്പുഴ : കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ, ഉൽപന്നങ്ങളുടെ വില നിർണയിക്കാനുള്ള അവകാശം കർഷകന് ലഭിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രാദേശികമായി വിപണി കണ്ടെത്താനുള്ള ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
നാളികേര കൃഷിയുടെ പ്രാധാന്യവും ഉൽപാദനക്ഷമതയും വർദ്ധിപ്പിച്ച് കർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് സംസ്ഥാന സർക്കാർ കേരഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കാർത്തികപ്പള്ളി കേരഗ്രാമം പദ്ധതി വഴി പഞ്ചായത്തിലെ കേരകർഷകരെ ഒരുമിച്ചണിനിരത്തി പഞ്ചായത്ത് ഭരണ സമിതിയുടെയും, പഞ്ചായത്തുതല കേര സമിതിയുടെയും നേതൃത്വത്തിൽ വാർഡിലെ കേര സമിതികൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടാം വർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേദിയിൽ മികച്ച കർഷകരേയും മുതിർന്ന കർഷകത്തൊഴിലാളികളെയും ആദരിച്ചു. തോട്ടുകടവ് ഗവ. യു പി സ്കൂളിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി.