തിരുവല്ല : മഴ കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലെ പെരിങ്ങരയിൽ വെള്ളക്കെട്ട് തുടരുന്നു. രണ്ട് ദിവസമായി മഴയിൽ നേരിയ കുറവ് വന്നെങ്കിലും മിക്കയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രദേശത്തെ ഗ്രാമീണ റോഡുകൾ ഇപ്പോഴും വെളളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. പെരിങ്ങര മാതകത്തിൽ – ചോളമൺ പടി റോഡിൽ ളാഹയിൽ ഭാഗം, സ്വാമി പാലം – കുഴുവേലിപ്പുറം, കാരയ്ക്കൽ – മേപ്രാൽ റോഡുകളിൽ വെള്ളം കയറി യാത്രാ ദുരിതം നേരിടുന്നുണ്ട്.
പമ്പ, മണിമല നദികളുടെ തിരപ്രദേശത്ത് ഉള്ളവർ വെള്ളപ്പൊക്ക ഭീഷണി നേരിട്ടെങ്കിലും പൂർവ്വസ്ഥിതി പ്രാപിച്ചിട്ടില്ല. നദികളിൽ ഒരു അടിയോളം വെളളം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കനത്ത മഴയിൽ അപ്പർകുട്ടനാട്ടിലെ മിക്ക റോഡുകളിലും ദേവാലയങ്ങളിലും വിടിനുള്ളിലും വെള്ളം കയറിയിരുന്നു. പ്രദേശങ്ങളിൽ മിക്കയിടങ്ങളിലും നീർച്ചാലുകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. പെരിങ്ങര, കടപ്ര, നെടുമ്പ്രം, നിരണം പഞ്ചായത്തുകളിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
അതേസമയം, അപ്പർ കുട്ടനാട്ടിലെ പ്രധാന പാതകളായ അഴിയിടത്തു ചിറ – കൊമ്പൻങ്കേരി ചിറ റോഡിൽ വെള്ളക്കെട്ട് ഭിഷണി ഉണ്ടായില്ല. റോഡ് ഉയർത്തി നവീകരണം നടത്തിയതിനാൽ ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾക്ക് സർവീസ് നടത്താൻ സാധിച്ചു. കാവും ഭാഗം – ചാത്തങ്കരി റോഡ് ഉയർത്തുന്ന ജോലികൾ നടക്കുന്നതിനിടെ നിർത്തി വെച്ചിരുന്നെങ്കിലും വെള്ളക്കെട്ട് കാര്യമായി ഉണ്ടായില്ല.