തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാതിഥികളാവും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും.
സെപ്റ്റംബർ 9 ന് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വൈകിട്ട് മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഫ്‌ളാഗ് ഓഫ് ചെയ്യും. 165 ഫ്‌ളോട്ടുകൾ ഘോഷയാത്രയിൽ പങ്കെടുക്കും. ഓരോ ഫ്‌ളോട്ടിനൊപ്പവും ഒരു പോലീസ് ഓഫീസർ, ഒരു വോളണ്ടിയർ, ബന്ധപ്പെട്ട വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർ എന്നിവരുണ്ടാകും.
യുകെ, ഫ്രാൻസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്വാൻ, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, റൊമാനിയ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരികളും ഓണാഘോഷത്തിന്റെ ഭാഗമായി അതിഥികളായി എത്തും . ഓണാഘോഷത്തിന്റെ ഭാഗമായി 33 വേദികളിലായി വൈവിധ്യമാർന്ന പരിപാടികൾ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
സെപ്തംബർ 5, 6, 7 തീയതികളിൽ നഗരത്തിൽ കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്ന 15 മിനിറ്റിലേറെ നീണ്ടു നിൽക്കുന്ന ഡ്രോൺ ഷോ ഒരുക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് മുകളിലായാണ് ഡ്രോൺ ലൈറ്റ് ഷോ ഒരുക്കുന്നത്. 11.49 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഓണഘോഷത്തിനായി അനുവദിച്ചിട്ടുള്ളത്.






