ബാംഗ്ലൂർ: ചന്ദ്രയാന്‍ നാലാം ദൗത്യം വെെകാതെയുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍. സര്‍ക്കാര്‍ അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027 ല്‍ നടക്കാനിരിക്കുന്ന മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യമാണ് ഐഎസ്ആര്‍ഒയുടെ ഇനിയുള്ള ഏറ്റവും പ്രധാന ദൗത്യം.
എന്നാല്‍ അതിന് മുമ്പായി ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ പിഎസ്എൽവിയുടെ വിക്ഷേപണം ഒരു നാഴികക്കല്ലായിരിക്കും. ചന്ദ്ര സാമ്പിൾ-റിട്ടേൺ ദൗത്യമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചന്ദ്രയാൻ-4 ദൗത്യത്തിന് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും സങ്കീർണമായ ചാന്ദ്ര ദൗത്യമായിരിക്കുമെന്നും ഇസ്റോ മേധാവി പറഞ്ഞു.
ചന്ദ്രയാൻ-4 2028ൽ ലക്ഷ്യമിടുന്ന മറ്റൊരു പ്രധാന ദൗത്യം ജാക്‌സയുമായി (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) സംയുക്ത ചാന്ദ്ര ധ്രുവ പര്യവേക്ഷണ പരിപാടിയായ ലുപെക്‌സ് ആണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബഹിരാകാശ പേടക ഉത്‌പാദനം മൂന്നിരട്ടിയാക്കാൻ ഐഎസ്‌ആർഒ ഒരേസമയം പ്രവർത്തിക്കും. ചന്ദ്രയാൻ 4 ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഇസ്രോ ചെയർമാൻ വ്യക്തമാക്കി.






