തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്. അനധികൃത ഫ്ളക്സുകൾ മാറ്റുന്ന നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷന് ഉണ്ടെന്നും വിവി രാജേഷ് ചൂണ്ടിക്കാട്ടി.
താൻ പാർട്ടി അധ്യക്ഷൻ ആയിരുന്ന സമയത്തും ഇത്തരത്തിൽ കോർപ്പറേഷൻ നോട്ടീസ് തന്നിട്ട് ഉണ്ട്. ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വിവി രാജേഷ് പറഞ്ഞു. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോകാത്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറയുന്നതൊക്കെ താൻ ആസ്വദിക്കുകയാണെന്നും വിവി രാജേഷ് പറഞ്ഞു.
എയർപോർട്ടിൽ പോയിരുന്നെങ്കിൽ 40 വാഹനങ്ങളുടെ പിന്നിലായിരിക്കും തന്റെ വാഹനം. പ്രധാനമന്ത്രി തമ്പാനൂരിൽ എത്തുമ്പോൾ താൻ പിഎംജിയിൽ ആയിരിക്കും. പിന്നീട് ഒരു വാഹനവും ആ വഴി കടത്തിവിടില്ല. പ്രധാനമന്ത്രി വേദിയിൽ കയറിയാൽ പിന്നീട് ആരെയും വേദിയിലേക്ക് കയറ്റിവിടില്ല. പ്രോട്ടോകോളിനെ കുറിച്ച് ശിവൻകുട്ടി ഒന്നും പറയേണ്ടെന്നും ശിവൻകുട്ടി നിയമസഭയിൽ നടത്തിയ പ്രോട്ടോകോൾ ഒക്കെ നമ്മൾ കണ്ടതാണെന്നും മേയർ വിവി രാജേഷ് പറഞ്ഞു.






