തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്ന് ജയറാം എസ്‌ഐടിയോട് പറഞ്ഞു. പോറ്റിയെ വിശ്വാസമായിരുന്നു. നിരവധി തവണ പൂജകള്‍ക്കായി പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവര്‍ഷവും ശബരിമലയില്‍ പോകാറുണ്ട്. ശബരിമലയിലെ പാളികള്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഈ ചിത്രങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ജയറാം നില്‍ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് നടത്തിയ പൂജയിലും പോറ്റി ക്ഷണിച്ചത് അനുസരിച്ച് പോയിരുന്നു. കൂടാതെ കോട്ടയം ഇളപ്പള്ളി ക്ഷേത്രത്തില്‍ പാളികളെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നു. ഈ പൂജാ വിശ്വാസത്തിന് അപ്പുറം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മറ്റൊരു ബന്ധവുമില്ലെന്ന് ജയറാം എസ്‌ഐടിയോട് പറഞ്ഞു.






