തിരുവല്ല: ആദ്ധ്യാത്മിക ടൂറിസം എന്ന വാക്കിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകാൻ കഴിഞ്ഞാൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. നിരണം പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന കൂട്ടായമ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തീർത്ഥാടന കേന്ദ്രങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും ജലാശയങ്ങളെയും പ്രയോജനപ്പെടുത്തിയാൽ ടൂറിസത്തിന് നിരണം പോലെ മറ്റൊരു സ്ഥലമില്ല. അതിനായി ഒരു കാഴ്ചപാടും ദർശനവും മുന്നോട്ട് വയ്ക്കേണ്ടതുണ്ട്. അതിന് നമ്മുടെ കൂട്ടുത്തരവാദിത്വവും, ഒരുമിച്ചുള്ള പ്രവർത്തനവും വേണം. ടൂറിസം വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതം അടിസ്ഥാന വികസനമാണ്.
നിരണത്ത് വാഹന ഗതാഗത സൗകര്യവും വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. കാർഷിക മേഖലയിലെ അപ്പർ കുട്ടനാടൻ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് നിരണം. തിരുവല്ല മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പാടശേഖരമുള്ളതും നിരണത്താണ്. എന്നാൽ പ്രാധാന്യം ലഭിക്കേണ്ട ഈ മേഖലയ്ക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്നും കാർഷിക രംഗം വീണ്ടെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസന കൂട്ടായ്മ സംവാദത്തിനും വേദിയായി. ജനങ്ങളുടെ അഭിപ്രായങ്ങളും തേടി. കാർഷിക പ്രാധാന്യമുള്ള മേഖലയിൽ പ്രത്യേകിച്ച് നെൽ കർഷക മേഖലയും കുടിവെള്ള പ്രശ്നവും ചർച്ചയായി. സേവഭാരതി നിരണം പഞ്ചായത്ത് പ്രസിഡന്റ് റ്റി എ പ്രകാശ്, ഫാ. സക്കറിയ പനക്കാമറ്റം, നിരണം രാജൻ, ഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.






