പത്തനംതിട്ട : ശബരിമല ശ്രീകോവില്‍ പാളികളില്‍ നിന്നും പ്രതികള്‍ വെളിപ്പെടുത്തിയതിന്റെ മൂന്നിരട്ടി സ്വര്‍ണം കടത്തിയെന്ന് വിഎസ്എസ്‌സി അന്തിമ പരിശോധനാ ഫലം. ശനിയാഴ്‌ച്ച എസ്‌ഐടിക്ക് ലഭിച്ച പരിശോധനാ ഫലം ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതി നിദ്ദേശം അനുസരിച്ചാകും തുടർനടപടി.
ശബരിമല സന്നിധാനത്തു നിന്നും 2019ല്‍ അഴിച്ചെടുത്ത കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പപാളികള്‍ എന്നിവയില്‍ നിന്നും 989 ഗ്രാം സ്വര്‍ണം മാത്രമാണ് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മൊഴി നല്‍കിയത്. ഇതില്‍ 109 ഗ്രാം പണിക്കൂലിയായി സ്വീകരിച്ചു. ശേഷിച്ച 880 ഗ്രാമില്‍ നിന്ന് 394.9 ഗ്രാം സ്വര്‍ണം പാളികളില്‍ പൂശി. ബാക്കി 496 ഗ്രാം സ്വര്‍ണത്തില്‍ നിന്ന് 474.9 ഗ്രാം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന് വിറ്റു എന്നായിരുന്നു പ്രതികളുടെ മൊഴി.
എന്നാല്‍ ഇത് ശുദ്ധ നുണയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതികള്‍ പറഞ്ഞതിന്റെ മൂന്നിരട്ടി സ്വര്‍ണം പാളികളില്‍ നിന്ന് വേര്‍തിരിച്ചെടുത്തെന്നാണ് കണ്ടെത്തല്‍. അതായത് 3000ത്തിലധികം ഗ്രാം (മൂന്നു കിലോ സ്വര്‍ണം). 1998ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ ശേഷം യുബി ഗ്രൂപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച കണക്കില്‍ ആകെ ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ് 30.291 കിലോ ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
പ്രഭ, ദശാവതാരം എന്നിവ അടങ്ങുന്ന കട്ടിള പാളിയില്‍ 2519.760 ഗ്രാം സ്വര്‍ണവും രണ്ട് ദ്വാരപാലക പാളികളില്‍ മാത്രം 1564.190 ഗ്രാം സ്വര്‍ണവും പൂശിയതായി യുബി ഗ്രൂപ്പിന്റെ രേഖയില്‍ സൂചിപ്പിക്കുന്നു. അതായത് 4083.950 ഗ്രാം സ്വര്‍ണം. പാളികളില്‍ നിന്നും വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത് 989 ഗ്രാം സ്വര്‍ണം മാത്രമെന്ന വാദമാണ് ശാസ്ത്രീയ പരിശോധനയില്‍ പൊളിഞ്ഞത്.
മൂന്നു കിലോയിലേറെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനനും ചേര്‍ന്ന് തട്ടിയെടുത്തെന്ന് വ്യക്തമാക്കുന്നതാണ് അന്തിമ ലാബ് റിപ്പോര്‍ട്ട്. യുബി ഗ്രൂപ്പ് ശ്രീകോവിലില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡിന് 1998-ല്‍ നല്‍കിയ കണക്കും വിഎസ്എസ്‌സി റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തപ്പെടുന്നു എന്നത് എസ്‌ഐടിക്ക് പ്രതീക്ഷ നല്‍കുന്നു.






