പത്തനംതിട്ട : ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന മലയാളികൾക്ക് യാത്രാ ചെലവ് ഇനത്തിൽ ഇത്തവണയും പോക്കറ്റ് കീറും. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഓണം അവധിക്ക് നാട്ടിലേക്ക് തിരിക്കുന്ന മലയാളികളെയാണ് സ്വകാര്യ ബസ് സർവീസ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവ അമിത നിരക്ക് വാങ്ങി കൊള്ളയടിക്കുന്നത്.
ജില്ലയിലേക്കും മറ്റും കെ എസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ബസ് യാത്രയ്ക്ക് സ്വകാര്യ മേഖല കൂടിയ ടിക്കറ്റ് ചാർജ് വാങ്ങുമ്പോൾ ട്രെയിനിൽ ടിക്കറ്റുമില്ല. വർഷങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് ഈ ഓണക്കാലത്തും പരിഹാരമില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ട്രെയിനുകളിൽ ഓണത്തിന് ഒരു മാസം മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവർ വെയിറ്റിംഗ് ലിസ്റ്റിൽ 200 ന് മുകളിലാണ്. ഏസിയ്ക്കും സെക്കൻഡ് ഏസിയ്ക്കും ടിക്കറ്റുകൾ ലഭിക്കുന്നില്ല. സ്പെഷ്യൽ ട്രെയിനുകളിലും നിരക്ക് കൂടുതലാണ്. ഇവയിലെ തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളും കിട്ടാൻ പ്രയാസം.
കെ എസ്ആർടിസിയുടെ കാര്യമാകട്ടെ ബംഗളൂരുവിൽ നിന്ന് പോലും ജില്ലാ ആസ്ഥാനത്തേക്ക് ഓണം പ്രമാണിച്ച് സ്പെഷ്യൽബസ് ഇല്ല. നിലവിലുള്ള സെമി സ്ലീപ്പർ ബസ് മാത്രമാണ് ഈ റൂട്ടിൽ ഓടുന്നത്. പ്രത്യേക സർവീസ് ഈ സീസണിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നാണ് കെ എസ്ആർടിസി അധികൃതർ പറയുന്നത്.
പുനലൂർ , കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പത്തനംതിട്ട വഴി ഓരോ ബസ് മാത്രം ഓടുന്നതാണ് യാത്രക്കാർക്കുള്ള ഏക ആശ്വാസം. അതേ സമയം പത്തനംതിട്ടയിൽ നിന്നു ബെംഗളൂരുവിലേക്കും മറ്റും തിരിച്ചും പത്തിൽ അധികം സർവീസുകളാണ് സ്വകാര്യ ഓപ്പറേറ്റർമാർ നടത്തുന്നത്. തിരുവല്ല, പത്തനംതിട്ട, അടൂർ, റാന്നി, കുമ്പനാട്, പുല്ലാട് , കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇറങ്ങാനായി ഇത്തവണ പുറം നാടുകളിൽ നിന്ന് അഞ്ഞൂറിലധികം പേരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് കോഴഞ്ചേരിയിലെ ട്രാവൽ ഏജൻസി ഉടമ പറഞ്ഞു
വിമാനത്തിൽ കയറാമെന്നു വച്ചാൽ അവിടെയും തീവെട്ടിക്കൊള്ള തന്നെ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് സാധാരണയായി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് 5000-8000 ആണെങ്കിൽ ഈ ഓണത്തിന് അത് 30,000 രൂപയായി ഉയർത്തിയിരിക്കുകയാണ് വിമാന കമ്പനികൾ.
ഗൾഫ് മലയാളികളുടെ അവസ്ഥ ഇതിലും ഭീകരമാണ്. അബുദാബി – തിരുവനന്തപുരം ടിക്കറ്റിന് 15000 – 25,000 ത്തിൽ നിന്ന് 40,000- 60,000 രൂപയാണ് ഓണക്കാലത്തെ നിരക്ക്. സൗദി , ദുബായ്, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും മലയാളികൾ ഓണമുണ്ണാൻ നാട്ടിൽ എത്തണമെങ്കിൽ ഭീമമായ തുകയാണ് ചെലവഴിക്കേണ്ട ഗതികേടിലാണ്





