കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥിയുടെ അമ്പത്തി മൂന്നാമത് പള്ളിയോടമായി അനുമതി ലഭിച്ച മൂക്കന്നൂര്‍ പള്ളിയോട നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ട ചടങ്ങുകള്‍ക്ക് ചിങ്ങപ്പുലരിയില്‍ തുടക്കമാകും. കരയിലെ ജനങ്ങള്‍ നല്‍കുന്ന പിടിപ്പണം ആറന്മുള ക്ഷേത്രത്തിലെ നടയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച് അനുഞ്ജ വാങ്ങല്‍ , ധനസമാഹരണ ഉദ്ഘാടനം, പള്ളിയോട ശില്‍പ്പിയെ ക്ഷണിക്കല്‍, വൃക്ഷപൂജ എന്നീ ചടങ്ങുകളാണ് 17 ന് നടക്കുക
മൂക്കന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നാളെ (ശനി) നടക്കുന്ന പൊതു യോഗത്തില്‍ ആറന്‍മുള പാർഥസാരഥിയുടെ ചിത്രത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന പിടിപ്പണം ചിങ്ങം ഒന്നിന് പുലര്‍ച്ചെ നാലിന് പള്ളിയോട നിര്‍മാണ സമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ ആറന്മുള ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് നിര്‍മാണത്തിനുള്ള അനുഞ്ജ വാങ്ങും.
തുടര്‍ന്ന് മൂക്കന്നൂര്‍ ക്ഷേത്രത്തില്‍ രാവിലെ ഏഴിന് നടക്കുന്ന ചടങ്ങില്‍ നിര്‍മാണ സമിതി പ്രസിഡന്റ് വിനു വലിയ വീട്ടില്‍ ആദ്യ സംഭാവന സ്വീകരിക്കും. ഇതിന് ശേഷം പള്ളിയോട ശില്‍പ്പി അയിരൂർ സതീഷ് ആചാരിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി ദക്ഷിണ നല്‍കി പള്ളിയോട നിര്‍മാണത്തിനായി ക്ഷണിക്കും.
തുടര്‍ന്ന് പള്ളിയോട നിര്‍മാണത്തിനായി കണ്ടന്‍ പേരൂരില്‍ കണ്ടെത്തിയ ലക്ഷണമൊത്ത ആഞ്ഞിലി മരത്തിന് മുന്നില്‍ ശില്‍പ്പിയുടെ നേതൃത്വത്തില്‍ 11.17-നും 11.55 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ വൃക്ഷപൂജ നടത്തും. മരം മുറിക്കുന്നതിന്റെ പ്രായശ്ചിത്തമായി മൂന്ന് വൃക്ഷ തൈകള്‍ നടുന്നതോടെ ഒന്നാം ഘട്ട ചടങ്ങുകള്‍ സമാപിക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ പ്രസാദ് മൂക്കന്നൂര്‍ അറിയിച്ചു.
ബി ബാച്ചില്‍ പുതിയ പള്ളിയോടമാണ് മൂക്കന്നൂരില്‍ നിര്‍മിക്കുന്നത്. 65 ലക്ഷത്തില്‍പ്പരം രുപയാണ് നിര്‍മാണ ചെലവായി പ്രതീക്ഷിക്കുന്നത്. തിരുവോണത്തോണി ചിങ്ങത്തിലെ ഉത്രാടം നാള്‍ വൈകിട്ട് കാട്ടൂരില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പായി തോണിയെ കുളിപ്പിക്കുന്ന ചടങ്ങ് നടക്കുന്ന മൂക്കന്നൂരില്‍ പള്ളിയോടം വേണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്.
ചിങ്ങമാസത്തില്‍ പള്ളിയോട നിര്‍മാണം ആരംഭിച്ച് അടുത്ത വര്‍ഷത്തെ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് മുമ്പായി പള്ളിയോടം നീരണിയിക്കുന്നതിനാണ് കര ലക്ഷ്യംവയ്ക്കുന്നത്. വിനുകുമാര്‍ വലിയവീട്ടില്‍(പ്രസി.), ശ്രീരാജ് തടത്തില്‍ (വൈസ് പ്രസി.), വിഷ്ണു വി.നായര്‍ (സെക്ര.), പി.പ്രശാന്ത് ലാല്‍ (ജോ. സെക.), സജി കുമാര്‍ (ഖജാ.), എ.പി.വിജയകുമാര്‍ ( ജന.കണ്‍.), എ.എല്‍.മുരുകന്‍ (ജോ. കണ്‍.) പ്രസാദ് മൂക്കന്നൂര്‍ (പബ്‌ളിസിറ്റി കണ്‍.) എന്നിവരടങ്ങിയ മൂക്കന്നൂര്‍ പള്ളിയോട നിര്‍മാണ സമിതിയുടെ നേതൃത്വത്തിലാണ് നിര്‍മാണം നടത്തുന്നത്.





