ചെങ്ങന്നൂർ: മണ്ഡലത്തിൽ ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത് ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലാണെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവീകരിച്ച പട്ടങ്ങാട്ട് ദേവി ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2018 ലെ പ്രളയത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച പ്രദേശങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ. തുടർച്ചയായ വെള്ളക്കെട്ടുകളായിരുന്നു അതിന് പ്രധാന കാരണം. കാർഷിക മേഖലയിൽ നിന്നും അകന്നു തുടങ്ങിയിരുന്ന ചെങ്ങന്നൂരിലെ എല്ലാ പാടശേഖരങ്ങളിലും കൃഷി ഇറക്കി. വരട്ടാർ കുട്ടമ്പേരൂർ ആറുകളുടെ പുനരുജ്ജീവനം യാഥാർത്ഥ്യമാക്കി.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ഭാഗമായാണ് ക്ഷേത്രക്കുളങ്ങളും പള്ളിക്കുളങ്ങളും നവീകരിച്ചത്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ചെങ്ങന്നൂരിൽ നടപ്പിലാക്കിയത്. പഞ്ചായത്ത് റോഡുകളടക്കം ഉന്നത നിലവാരത്തിൽ എത്തിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിലെ അഭിമാന പദ്ധതികളായ ജില്ലാ ആശുപത്രിയുടെയും ജില്ലാ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
2024 – 25 എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 23.9 ലക്ഷം രൂപ ചെലവഴിച്ചാണ് പട്ടങ്ങാട്ട് ദേവി ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നവീകരണത്തിന്റെ ഭാഗമായി കുളത്തിന് ആഴം കൂട്ടുകയും കൽഭിത്തികളും പടിക്കെട്ടുകളും കൈവരികളും നിർമ്മിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിൽ മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മനു അധ്യക്ഷയായി.






