ന്യൂഡൽഹി: കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ വിവിധ പോർട്ടലുകളുടെ പ്രവർത്തനപരമായ തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി കേരള ഗതാഗത മന്ത്രി സിപി ജോൺ, കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരവും ക്രിയാത്മകവുമായിരുന്നുവെന്നും സംസ്ഥാനം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചുവെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ വാഹൻ’, സാരഥി ഓൺലൈൻ സേവനങ്ങളെ ആവർത്തിച്ചു ബാധിക്കുന്ന സാങ്കേതിക തടസ്സങ്ങൾ കേന്ദ്രമന്ത്രി അടിയന്തരമായി കണക്കിലെടുത്തു.
ഇതിനാവശ്യമായ പരിഹാര നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന് കേന്ദ്രമന്ത്രി നിർദ്ദേശം നൽകി. ഇതോടൊപ്പം, മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇ-ചലാൻ പ്ലാറ്റ്‌ഫോം കേരള ‘NIC’-യുമായി ഏകോപിപ്പിച്ച് ഏതാനും ദിവസങ്ങൾക്കകം സംസ്ഥാനത്തും സംയോജിപ്പിക്കാൻ തീരുമാനമായി.
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങൾ നൽകുന്ന വ്യാജ മലിനീകരണ നിയന്ത്രണസർട്ടിഫിക്കറ്റുകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ കേന്ദ്ര മന്ത്രാലയത്തെ അറിയിക്കാനും വ്യാജ സർട്ടിഫിക്കറ്റുകൾ സംസ്ഥാന തലത്തിൽ തന്നെ റദ്ദാക്കാനും കേന്ദ്രം നിർദ്ദേശിച്ചു.





