ചെന്നൈ : കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി.വി രാമവാര്യരുടെ മകൾ കസ്തൂരി ജി. കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.വായിൽ പ്ലാസ്റ്റർ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.സംഭവത്തിന് ശേഷം വീട്ടിലെ വേലക്കാരി നേപ്പാൾ സ്വദേശിയായ സുർജ റോക്കിയെ കാണാതായി.സുർജ ഉൾപ്പെടെ നാലുപേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു.
കോയമ്പത്തൂരിലെ വീട്ടിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടിയുടെ കൂടെയാണ് കസ്തൂരി താമസിക്കുന്നത്. രാംകുമാർകുട്ടി സ്ഥലത്തില്ലായിരുന്നു.മകൾ സുജാത ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
ജോലിക്കാരിയുടെ മൊബൈൽ ഫോൺ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കസ്തൂരിയുടെ 3 പവൻ തൂക്കമുള്ള സ്വർണമാലയും കാണാതായിട്ടുണ്ട്. കവർച്ചയുടെ ഭാഗമായുള്ള കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.






