കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിലെത്തും. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലെത്തി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തശേഷം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുക്കും.
എറണാകുളം മറൈന്‍ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രധാന മന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.
കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയുടെ സമര്‍പ്പണം. ബിപിസിഎല്‍, ദേശീയപാത അതോറിറ്റി എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. മാർച്ച് 11-ന് രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.






