ആലുവ : കേരളത്തിന്റെ നിർമ്മാണ പൈതൃകത്തിന്റെ നട്ടെല്ലായ വിശ്വകർമ്മ സമുദായത്തെ രാഷ്ട്രീയമായും സാമൂഹികമായും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആലുവാ റോയൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ‘വിശ്വകർമ്മ പാർലമെന്റ്’ സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ നേതാക്കളുടെയും സമുദായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിശ്വകർമ്മജരോടുള്ള രാഷ്ട്രീയ പാർട്ടികളുടെ സമീപനം വിലയിരുത്തപ്പെടുമെന്ന് സമുദായ നേതാക്കൾ പ്രഖ്യാപിച്ചു.
സംവരണ അട്ടിമറി അവസാനിപ്പിക്കുകയും പി.എസ്.സി നിയമനങ്ങളിൽ വിശ്വകർമ്മജർക്ക് ജനസംഖ്യാനുപാതികമായി 7% സംവരണം വർദ്ധിപ്പിക്കുകയും ജസ്റ്റിസ് രോഹിണി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കി കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ഉപസംവരണം ഉറപ്പാക്കണമെന്നും വിശ്വകർമ്മ പാർലമെന്റ് ആവശ്യപ്പെട്ടു. സ്വർണ്ണപ്പണി മേഖലയെ രക്ഷിക്കാൻ സർക്കാർ സഹായത്തോടെ ക്ലസ്റ്ററുകൾ’ സ്ഥാപിക്കുക, ആധുനിക യന്ത്രസാമഗ്രികൾ ഉൾക്കൊള്ളുന്ന കോമൺ ഫെസിലിറ്റി സെന്ററുകൾ വഴി പാരമ്പര്യ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുക, മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെൻഷനുകൾ അടിയന്തരമായി വിതരണം ചെയ്യുക, പെൻഷൻ തുക 5000 രൂപയായി വർദ്ധിപ്പിക്കുക, പണിശാലകളിൽ അപകടം സംഭവിക്കുന്നവർക്ക് 5 ലക്ഷം രൂപയുടെ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകുക, ദേവസ്വം ബോർഡുകൾ, പി.എസ്.സി തുടങ്ങിയ നിർണ്ണായക ഭരണ പദവികളിൽ വിശ്വകർമ്മജർക്ക് അർഹമായ സീറ്റുകൾ നൽകുക, കുമാരപിള്ള കമ്മീഷൻ കാലത്തെ കാലഹരണപ്പെട്ട വരുമാന പരിധി OEC ക്കു സമാനമായ രീതിയിൽ പുതുക്കി നിശ്ചയിക്കുക, സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കുക,ബിരുദാനന്തര ബിരുദം ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ സംവരണം വർധിപ്പിക്കുക, ദേവസ്വം ബോർഡിലെ മൂത്താശാരി, ഗോൾഡ്‌സ്മിത് തസ്തികകൾ വിശ്വകർമ്മജർക്കു മാത്രമായി സംവരണം ചെയ്യുക, വിശ്വകർമ്മജരുടെ മഹത്തായ പാരമ്പര്യം ഉൾക്കൊള്ളുന്ന മാന്നാർ, ആറന്മുള എന്നീ ഗ്രാമങ്ങളെ വിശ്വകർമ്മ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുക, ദേവസ്വം നിയമനങ്ങളിൽ അഹിന്ദു ക്വോട്ടയിൽ വീതം വച്ച അധിക സംവരണത്തിൽ നിന്നും വിശ്വകർമ്മജർക്കു 10% അധിക സംവരണം അനുവദിക്കുക, ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്ര കലാപീഠങ്ങളിൽ 7% ആയി സംവരണം വർധിപ്പിക്കുക, സമുദായം നേരിടുന്ന പിന്നോക്കാവസ്ഥ സമഗ്രമായി പഠിക്കുന്നതിന് പുതിയ കമ്മീഷനെ നിയമിക്കുക, സാംസ്കാരിക വകുപ്പിന് കീഴിൽ പാരമ്പര്യ ശില്പികൾക്കായി ‘സംസ്ഥാന ശില്പി പുരസ്കാരം’ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ വിശ്വകർമ്മ പാർലമെന്റിൽ ഉന്നയിച്ചു.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ വിശ്വകർമ്മ പാർലമെന്റിൽ വി.എസ് എസ് ഉന്നയിച്ച വിശ്വകർമ്മജരുടെ ആവശ്യങ്ങൾ എല്ലാം നടപ്പിലാക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പുനൽകി. വിശ്വകർമ്മ യോജന പോലുള്ള കേന്ദ്ര പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുമെന്നും വി.എസ്. എസ് നടപ്പിലാക്കുന്ന ഗായത്രി സ്വയം സഹായ സംഘങ്ങളുടെ വികസനത്തിനായി ലഭിച്ച 17.5 കോടിയുടെ പ്രൊജക്റ്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകുമെന്നും വി.എസ്.എസ് നൽകിയ 36 ആവശ്യങ്ങളും ബിജെപി പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് വ്യക്തമാക്കി.
വിശ്വകർമ്മ സർവീസ് സംസ്ഥാന പ്രസിഡന്റ് ടി.യു.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.മുരുകൻ പാളയത്തിൽ, ട്രഷറർ അനൂപ് മുരളീധരൻ എന്നിവർ സംസാരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സതീഷ്‌കുമാർ എൻ, അഡ്വ.യു.പി ബാലകൃഷ്ണൻ, സന്തോഷ്.എൻറ്റി,അഡ്വ. എംഎ.ബിജോയ് കുമാർ, സെക്രട്ടറിമാരായ അജിത് എസ്, പദ്മനാഭൻ.പി, കെ.ശിവാനന്ദൻ, അനിൽകുമാർ.പി ബി, കൗൺസിലർമാരായ സുബ്രഹ്മണ്യൻ.പി.കെ, ആർ.ശ്രീകാന്ത് വിമൽവിജയൻ, സി കൃഷ്ണൻകുട്ടി,സോമനാഥൻ എന്നിവർ നേതൃത്വം വഹിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള ജില്ലാ, താലൂക്, ശാഖാ ഭാരവാഹികൾ, ബോർഡ് അംഗങ്ങൾ മഹിളാ സംഘം,യുവജന ഫെഡറേഷൻ പ്രവർത്തകർ പങ്കെടുത്തു.






