തിരുവല്ല: രാവിനെ പകലാക്കുന്ന താളമേള വിസ്മയത്തിന്റെ ദിനങ്ങളാണ് ഓതറ പുതുക്കുളങ്ങര പടയണിയിൽ. വഴിപാടുകോലങ്ങൾ ഇന്ന് (21) മുതലാണ് ആരംഭിക്കുന്നത്. അശ്വതി നാൾ മുതൽ ആരംഭിക്കുന്ന വഴിപാട് കോലങ്ങളിൽ ഏറെയും കാലൻ കോലങ്ങളാണ്. വഴിപാട് കോലങ്ങൾ ആരംഭിക്കുന്ന ഇന്ന് മുതൽ രാത്രി ആരംഭിക്കുന്ന പടയണി ചടങ്ങുകൾ പുലർച്ചെ വരെ നീളും. വെള്ളി രാത്രി കാലയക്ഷിക്കോലം പടയണിക്കളത്തെ ചടുലമായ പ്രകടനത്താൽ ആകർഷിച്ചു.
മാർച്ച് 27 ന് പുലർച്ചെ പടയണിക്കളത്തിലെത്തുന്ന 1001 പാളയുടെ മഹാ ഭൈരവിക്കൊലത്തിൻ്റെ പ്രധാന ചട്ടത്തിന്റെ പണികളും പാളക്കോലങ്ങൾ തുന്നിച്ചേർക്കുന്നതിനുള്ള ചട്ടവും നിൽമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ചട്ടത്തിന്റെ അറ്റകുറ്റപ്പണികൾക്കാവശ്യമായ തടി നേരത്തേ സംഘാടകരുടെ നേതൃത്വത്തിൽ ശേഖരിച്ചിരുന്നു.
ഭക്തരുടെ സഹായത്തോടെയാണ് മഹാഭൈരവിക്കോലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്.നൂറ് കണക്കിന് ഭക്തരാണ് വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ക്ഷേത്ര സന്നിധിയിൽ പടയണി കാണുന്നതിന് എത്തുന്നത്. കോലം തുള്ളലും തപ്പ് താളവും പാട്ടുകളും ഉൾപ്പെടെയുള്ള ആസ്വാദനത്തിനാണ് ആസ്വാദകരെത്തുന്നതെങ്കിൽ ഭക്തിപൂർവ്വം അനുഷ്ടാനത്തിന് എത്തുന്നവരാണ് കൂടുതലും.






