തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് തെളിവുകൾ നിരത്തി ബിജെപി ജനറൽ സെക്രട്ടറി എം.ടി. രമേശ്. എന്നാൽ ഈ ഡീലിനെ മറികടന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും. ഇവരുടെ ഡീലിനെ വോട്ടർമാർ തോൽപ്പിക്കണമെന്നും രമേശ് അഭ്യർത്ഥിച്ചു. പല മണ്ഡലങ്ങളിലും ഇടതുവലതു മുന്നണികൾ തമ്മിൽ ധാരണയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലുൾപ്പെടെ ഈ ധാരണകാണാമെന്ന് രമേശ് വ്യക്തമാക്കി.
മഞ്ചേശ്വരത്ത് എൽഡിഎഫിന്റെ സ്ഥാനാർത്ഥിലെ യുഡിഎഫിലെ മുസ്ലിം ലീഗിനെ സഹായിക്കാൻ സിപിഎം അവസാന നിമിഷം മാറ്റി. യുഡിഎഫ് സ്ഥാനാർത്ഥിതന്നെ പറഞ്ഞു എസ്ഡിപിഐയും സിപിഎമ്മും ബിജെപിക്ക് എതിരേ ഞങ്ങളെ സഹായിക്കുന്നുണ്ട്. കാസർകോട്ട് പതിവായി ഐഎൻഎല്ലിന്റെ മുതിർന്ന നേതാക്കൾ മത്സരിക്കുന്ന മണ്ഡലമാണ്. ഈ തവണ എൽഡിഎഫ് അവിടെ പുതുമുഖത്തെയാണ് സ്ഥാനാർത്ഥിയാക്കിയത്. അത് ലീഗിനെ സഹായിക്കാനുള്ള ഡീലാണ്.
പാലക്കാട്ട് സിപിഎമ്മിന്റെ മുതിർന്ന രാഷ്‌ട്രീയ നേതാക്കൾ മത്സരിക്കുന്ന മണ്ഡലമാണ്. പക്ഷേ ഇത്തവണ അവിടെ കോൺഗ്രസ്സിനെ സഹായിക്കാൻ സിപിഎം ഒരു വ്യവസായിയെ സ്വതന്ത്രനാക്കി നിർത്തി മത്സരിപ്പിക്കുന്നു. തൃശൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി സിപിഐയിൽനിന്നുള്ള മുതിർന്ന നേതാക്കളാണ് പതിവായി. എന്നാൽ, ഇത്തവണ അവിടെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് ഇടതുപക്ഷം മത്സരിപ്പിക്കുന്നത്. ഇത് ബിജെപിയുടെ സാധ്യത ഇല്ലാതാക്കാൻ ഉണ്ടാക്കിയ എൽഡിഎഫ്-യുഡിഎഫ് ധാരണയാണ്.
കൂത്തുപറമ്പിൽ കോൺഗ്രസ്സിനോട് ലീഗ് സീറ്റ് ചോദിച്ചുവാങ്ങി. എന്നിട്ട് അവിടത്തുകാരനല്ലാത്ത, വയനാട്ടിൽനിന്ന് ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവന്ന് നിർത്തി. ഇത് ലീഗും സിപിഎമ്മും തമ്മിലുള്ള ധാരണയാണ്. ചേലക്കര സംവരണ മണ്ഡലമാണ്. കോൺഗ്രസ്സാണ് പതിവായി മത്സരിച്ചിരുന്നത്. അതും ലീഗ് ചോദിച്ചുവാങ്ങി. ആർക്കും അറിയാത്ത ഒരാളെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കിയത് എം.ടി. രമേശ് പറഞ്ഞു.






