ന്യൂഡൽഹി: ഇറാനിലെ സംഘർഷങ്ങള്‍ക്കിടയില്‍ നിന്നും 345 പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞ് ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍. പ്രതിസന്ധി ഘട്ടത്തില്‍ വലിയ സഹായമാണ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്ന് അവർ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഇറാനിലെ കിരു മേഖലയില്‍ മത്സ്യബന്ധന ജോലി ചെയ്തിരുന്ന ഗുജറാത്തിലെ വല്‍സാദ് സ്വദേശി രാജേഷ് പട്ടേല്‍, മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് അവിടം വിടാൻ നിർബന്ധിതരായതെന്ന് പറഞ്ഞു.
അവിടെ സ്ഥിതിഗതികള്‍ ആകെ കുഴപ്പത്തിലായിരുന്നു. അതിനാൽ ഞങ്ങള്‍ക്ക് അവിടം വിടേണ്ടി വന്നത്. ടെഹ്റാനിലെ ഇന്ത്യൻ എംബസി ഞങ്ങളെ ഒരുപാട് സഹായിച്ചു’. പട്ടേല്‍ പറഞ്ഞു. “സ്വന്തം നിലയ്ക്ക് അവിടം വിടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്ത്യൻ എംബസി എല്ലാ സംസ്ഥാനങ്ങളിലും സഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഞങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇറാനില്‍ നിന്ന് അർമേനിയ വഴിയാണ് ഇന്ത്യൻ സർക്കാർ ഞങ്ങളെ നാട്ടിലെത്തിച്ചത് അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിലെ കടലൂർ ജില്ലയില്‍ നിന്നുള്ള മറ്റൊരു മത്സ്യത്തൊഴിലാളി, മടങ്ങിവരുന്നതിന് മുൻപ് തങ്ങള്‍ അനുഭവിച്ച ഭീകരാവസ്ഥയെക്കുറിച്ച് വിവരിച്ചു. ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം ഏകദേശം 10 മുതല്‍ 20 വരെ ബോംബുകളാണ് ഞങ്ങളുടെ കണ്‍മുന്നില്‍ വീണിരുന്നത്. ജീവൻ കയ്യില്‍ പിടിച്ചാണ് ഞങ്ങള്‍ ഇവിടെ സുരക്ഷിതമായി എത്തിയത്. ഞങ്ങളുടെ സർക്കാരിന് ഒരുപാട് നന്ദി’. അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയ ഇവരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച പിയൂഷ് ഗോയല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് രക്ഷാദൗത്യം നടത്തിയതെന്ന് പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും സംയുക്തമായി പ്രവർത്തിച്ചാണ് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ അർമേനിയയിലേക്ക് മാറ്റിയതെന്നും അവിടെ നിന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






