ആലപ്പുഴ: മെഡിക്കൽ കോളേജിൽ ഇപ്പോഴുള്ള സൗകര്യങ്ങൾ പൂർണതോതിൽ വിനിയോഗിക്കണമെന്ന് ജി സുധാകരൻ എംഎൽഎ. ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയുടെയും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണത്തിന്റെയും ഉദ്ഘാടനം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ലെക്ചർ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജി സുധാകരൻ.
മെഡിക്കൽ കോളേജ് രാഷ്ട്രീയവേദി ആക്കരുത്. മെഡിക്കൽ കോളേജ് വികസന കാര്യത്തിൽ ആരോഗ്യവകുപ്പ് മന്ത്രി മുൻകൈയെടുക്കുന്ന ആളാണെന്നും ജി. സുധാകരൻ പറഞ്ഞു. ഇന്ത്യയിൽ ക്ഷയ രോഗികളുടെ എണ്ണത്തിൽ കാര്യമായി കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ലോകത്തെ 25% ക്ഷയരോഗികളും ഇന്ത്യയിലാണ്. ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ ക്ഷയരോഗത്തെ കുറയ്ക്കാം.
ബീഡിയും വലിക്കണം,മദ്യവും കഴിക്കണം, ക്ഷയരോഗവും പോണം എന്ന് പറഞ്ഞാൽ നടക്കില്ല-അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാൽ എംപി മെഡിക്കൽ കോളേജ് വികസനത്തിൽ മുൻകൈ എടുക്കുന്നുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ഇപ്പോഴുള്ളതിൽ നിന്ന് മെച്ചപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ക്ഷയരോഗ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ 35 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണവും എം.എൽ.എ നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനീഷ് എം പുറക്കാട് അധ്യക്ഷത വഹിച്ചു.





