തിരുവല്ല : ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് ചികിത്സാ ശാഖകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും സ്വന്തം വൈജ്ഞാനിക സവിശേഷതകൾക്കും ഗവേഷണ സാധ്യതകൾക്കും അനുസരിച്ച് വികസിക്കാനും അവസരം നൽകുന്ന പുതിയ സാഹചര്യത്തെ ആയുർവേദ വ്യാസപീഠ് കേരള ഘടകം സ്വാഗതം ചെയ്തു.
ആയുർവേദം, യുനാനി, യോഗ, നാച്ചുറോപ്പതി, ഹോമിയോപ്പതി തുടങ്ങിയ ശാഖകൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മാതൃകകൾ അതേപടി പിന്തുടരാതെ, സ്വന്തം വൈജ്ഞാനിക അടിത്തറയും ചികിത്സാ ദർശനവും അടിസ്ഥാനമാക്കി വളരാനുള്ള സ്വാതന്ത്ര്യം അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി.
ആയുഷ് മേഖല പൊതുജനാരോഗ്യത്തിലും നയരൂപീകരണത്തിലും പാർശ്വവൽക്കരിക്കപ്പെടുമെന്ന ആശങ്കയുണ്ടെങ്കിൽ അതിനെതിരെ തിരഞ്ഞെടുത്തതും ക്രിയാത്മകവുമായ പ്രതിരോധമാണ് വേണ്ടത്. എന്നാൽ അതിന്റെ പേരിൽ ആയുർവേദത്തിന്റെ വിദ്യാഭ്യാസ, ഗവേഷണ, സ്ഥാപന വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നത് ഗുണകരമല്ല.
ബനാറസ്, കുരുക്ഷേത്ര, ഛത്തീസ്ഗഢ്, ജയ്പൂർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഈ സാധ്യതകൾ വ്യക്തമാക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. നിലവിലുള്ള ആയുഷ് മേഖലയിലെ ‘ബാലാരിഷ്ടതകൾ’ മാറി, കൂടുതൽ ചുറുചുറുക്കുള്ള യുവത്വത്തിലേക്ക് കടക്കാൻ സ്വതന്ത്ര സർവ്വകലാശാലകളും സ്ഥാപനങ്ങളും വഴിയൊരുക്കുമെന്ന് ആയുർവേദ വ്യാസപീഠ് പ്രത്യാശ പ്രകടിപ്പിച്ചു.
ആയുർവേദത്തിന്റെയും മറ്റ് ആയുഷ് ശാഖകളുടെയും സ്വതന്ത്രവും ശാസ്ത്രീയവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള ഈ അവസരത്തെ സ്വാഗതം ചെയ്യുന്നതായി അദ്ധ്യക്ഷൻ ഡോ. ബി. ജി. ഗോകുലൻ അറിയിച്ചു.





