കൊല്ലം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരാകും. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്.
ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. നിലവില്‍ റിമാന്‍ഡില്‍ ഉള്ള ഏക പ്രതിയായിരുന്നു ദേവസ്വം ബോര്‍ഡ് മുന്നംഗം കെ.പി ശങ്കരദാസ് ആണ്.
ജനുവരി 14ന് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കരദാസ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. റിമാന്‍ഡ് 90 ദിവസം ആയതോടെയാണ് ജാമ്യ ഹർജി നല്‍കിയത്. ഇതോടെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും പ്രതിയാണ് ശങ്കരദാസ്.






