കോഴഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിബിജി റാംജിയിലേക്കുള്ള പരിവർത്തനം വെറും പെരുമാറ്റം മാത്രമല്ല പദ്ധതിയെ തന്നെ ഇല്ലാതാക്കാനാണെന്നുള്ള ആശങ്ക നിലനിൽക്കുന്നതായി ആന്റോ ആന്റണി എം പി പറഞ്ഞു.
വി ബി ജി റാംജി പദ്ധതിയുടെ കോയിപ്രം ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയെ ഒഴിച്ചുനിർത്തുന്നതിനെ മാത്രമല്ല പുതിയ നിർദ്ദേശങ്ങൾ പദ്ധതിയുടെ അന്തസത്തയെ തന്നെ തകിടം മറിക്കുന്നത് ആയതിനാലാണ് താനടക്കമുള്ള എംപിമാർ പാർലമെന്റിൽ എതിർ ശബ്ദമുയർത്തിയത്.
കേന്ദ്ര വിഹിതം 60 % ആയി കുറയ്ക്കുക വഴി കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് വൻ ആഘാതമാണ് ഇത് സൃഷ്ടിക്കാൻ പോകുന്നത്. വർഷത്തിൽ 60 ദിവസം തൊഴിൽ നിരോധനം ഏർപ്പെടുത്തിയത് പാവപ്പെട്ട തൊഴിലാളികളോടുള്ള കടുത്ത അനീതിയാണ്. ഇപ്പോഴത്തെ നിലയിൽ ദിവസവേതനം നൂറ്റിപതു രൂപ കൂടി അനുവദിക്കണമെന്ന വാദം പാർലമെൻ്റിൽ ഉയർത്തുമെന്നും എംപി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി കെ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് നിർമല മാത്യുസ്, അഡ്വ. സി കെ ശശി, മുരളി വേങ്ങഴ, ഷിജു പി സക്കറിയ, ജിജി പി എബ്രഹാം, ജോസഫ് മാത്യു, രശ്മി മോൾ കെ വി, മിനി സെബാസ്റ്റ്യൻ, അനുരാധ ജീ പിള്ള, ഷെർലി ജെയിംസ്, ജയൻ പിആർ, മനോജ് കുമാർ, ജോൺ മാത്യൂസ്, സന്തോഷ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു





