ബെംഗളൂരു : മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു.കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ തൂവലും ചോരയും പ്ലാസ്റ്റിക്കും പാറ്റയും കണ്ടെത്തിയതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 80,000 രൂപയാണ് ഒരു വിദ്യാർഥിയിൽ നിന്ന് മെസ്സ് ഫീസായി വാങ്ങുന്നത്.മെസ്സിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.മെസിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി പറഞ്ഞു.





