ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ ആക്രമണം. ആഗോളതലത്തിൽ ഭാരതം വളർന്നുവരുന്ന ശക്തിയായി മാറുമ്പോൾ, വാണിജ്യ താൽപ്പര്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ താക്കീതുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.
ഒമാൻ തീരത്തുണ്ടായ ഈ ആക്രമണം ‘അംഗീകരിക്കാനാവില്ലെന്ന്’ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മുറുകുന്നതിനിടെ ഭാരതത്തിന്റെ കപ്പലിനെ ലക്ഷ്യം വെച്ചത് രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പുറപ്പെടുവിച്ച പ്രസ്താവനയിൽ, സിവിലിയൻ നാവികരെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യം വെക്കുന്നതിനെ കടുത്ത ഭാഷയിലാണ് അപലപിച്ചത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും നിരപരാധികളായ നാവികർക്കും നേരെയുള്ള ഇത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല,” എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ശക്തമായ ദേശീയബോധത്തിലൂന്നിയ വിദേശനയം പിന്തുടരുന്ന ഭാരതം, ലോകവേദിയിൽ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി ഏതറ്റം വരെയും പോകുമെന്ന വ്യക്തമായ സൂചനയാണിത് നൽകുന്നത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നത് ആശ്വാസകരമാണ്. രക്ഷാപ്രവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ച ഒമാൻ അധികൃതർക്ക് ഭാരതം നന്ദി അറിയിച്ചു.





