തിരുവല്ല: അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളുടെ മറവിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജകമണ്ഡലം പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെയും മധ്യവർഗ്ഗക്കാരുടെയും ജീവിതബജറ്റ് പൂർണ്ണമായും തകിടം മറിക്കുന്നതാണ് നിലവിലെ വിലവർദ്ധനവ്. ഇന്ധനവില കൂടിയതോടെ രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറിക്കും പൊള്ളുന്ന വിലയായതോടെ സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പൊതുഗതാഗത ചരക്കുനീക്ക മേഖലകളെയും ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നു.രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുമ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ കോർപ്പറേറ്റുകളെ സഹായിക്കുകയും, നേരിയ വർദ്ധനവ് ഉണ്ടാകുമ്പോൾ അതിന്റെ ഇരട്ടി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്ന ജനവിരുദ്ധ നയമാണ് കേന്ദ്ര സർക്കാർ തുടരുന്നത്, സമ്മേളനം അഭിപ്രായപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാൻ പോളച്ചിറക്കൽ, ടി.ഒ എബ്രഹാം, സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് മാത്യു, ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ തേക്കുംപറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, സെക്രട്ടറി അഡ്വ. ദീപക് മാമ്മൻ മത്തായി എന്നിവർ പ്രസംഗിച്ചു.





