റാന്നി: ശബരിമല യുവതീ പ്രവേശ വിഷയത്തിൽ സമരം ചെയ്തവർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് റാന്നി എം എൽ എ പഴകുളം മധു കത്ത് നൽകി.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് എം എൽ എ ആയി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ തന്നെ . പഴകുളം മധു മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നൽകിയത്
നവീൻ ബാബുവിൻ്റെ ദുരുഹ മരണം. കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇടത് പാരമ്പര്യമുള്ള കുടുംബം ആയിട്ടും സംഭവത്തിൽ നവീൻ ബാബുവിൻ്റെ ബന്ധുക്കൾ, ഇടത് മുന്നണിയേയും പിണറായി സർക്കാരിനേയും വിശ്വാസത്തിലെടുക്കാൻ തയ്യാറായില്ല . സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ നൽകിയ ഹർജിയിൽ അന്നത്തെസർക്കാർ സി ബി ഐ അന്വേഷണം ആവശ്യമില്ല എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. നിലവിൽ കോടതിയിൽ വാദം നടക്കുന്ന കേസിൽ, ഒരുപക്ഷേ പുതിയ സർക്കാരിൻ്റെ നിലപാട് നിർണ്ണായകമാകും.
30 വർഷത്തെ പാട്ടക്കാലാവധി പൂർത്തിയായിട്ട് ഒരു വർഷത്തിലധികം പിന്നിട്ടിട്ടും, മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്തിട്ടില്ല. കരാർ പ്രകാരം പാട്ടക്കാലാവധി പൂർത്തിയായാൽ ഡാമും ജലവൈദ്യുത പദ്ധതിയുടെ എല്ലാ യന്ത്രസാമഗ്രികളുമടക്കം സർക്കാരിൽ നിക്ഷിപ്തമാവണം.
ഡാം ഏറ്റെടുക്കാത്ത മുൻ സർക്കാരിൻ്റെ നിലപാടിൽ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഡാം സർക്കാർ ഏറ്റെടുക്കുന്നതിനൊപ്പം പാട്ടക്കാലാവധി കഴിഞ്ഞ് നാളിതുവരെ ഉത്പാദിപ്പിച്ച വൈദ്യുതിയുടെ മാർക്കറ്റ് വിലയും സ്വകാര്യ കമ്പനിയിൽ നിന്നും ഈടാക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അഡ്വ. പഴകുളം മധു ആവശ്യപ്പെട്ടു.
ശബരിമല വിഷയം പ്രധാന പ്രചരണായുധമാക്കി തിരഞ്ഞെടുപ്പിൽ വിജയിച്ച അഡ്വ. പഴകുളം മധു, ശബരിമല സമരത്തിൽ പങ്കെടുത്തതിന് മുൻസർക്കാർ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കാൻ നടപടി ഉണ്ടാകണമെന്നും കത്തിൽ പറയുന്നു.





