കോഴിക്കോട് : സൗദിയിൽ ജയിൽ മോചിതനായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടിലെത്തി.പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.എല്ലാവരോടും ഒരുപാട് നന്ദിയെന്നും വളരെ സന്തോഷമെന്നും അബ്ദുല്‍ റഹീം പ്രതികരിച്ചു.
സൗദി പൗരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 വർഷമായി ജയിലായിരുന്നു റഹിം. ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനം സാധ്യമായത്. ജനകീയ ഇടപെടലിലൂടെ 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്.കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്.ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.





