കോഴഞ്ചേരി : ശബരിമല സ്വർണപഹരണ കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും മുൻ എം എൽ എയുമായ എ. പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്ക് സി പി എം.ജൂൺ 15നു ചേരുന്ന ജില്ലാ കമ്മറ്റിയിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും .തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ നടപടി ചർച്ച ചെയ്യാമെന്ന തീരുമാനത്തിലാണ് പുതിയ യുഡിഎഫ് സർക്കാർ അധികമേറ്റ ശേഷം നിലപാട് സ്വീകരിക്കാൻ സി പി എം തയ്യാറെടുക്കുന്നത്.
സ്വർണാപഹരണ കേസിൽ മൂന്നു മാസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിൽ കഴിയുകയാണ് പത്മകുമാർ ഇപ്പോൾ. കഴിഞ്ഞ ആഴ്ചയാണ് പത്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്. ശബരിമല സ്വർണാ പഹരണക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള തീരുമാനം നീട്ടേണ്ടതില്ലെന്ന സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തലാണ് പത്മകുമാറിന് എതിരെയുള്ള നടപടിയിലേക്ക് ഇപ്പോൾ നീങ്ങുന്നത്.
ഇക്കാര്യത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപടി സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. പത്മകുമാറിനെ പാർട്ടി യോഗങ്ങളിൽ നിന്ന് മാറ്റി നിർത്താനായിരുന്നു പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നത്.
ശബരിമല സ്വർണാപഹരണ കേസിൽ നവംബർ 20 നാണ് പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്തത്. കട്ടിളപ്പാളിക്കേസിലായിരുന്നു അറസ്‌റ്റ്. പിന്നീട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്ന കേസിൽ ഡിസംബർ 2 നും അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും സ്വർണം കവർച്ച ചെയ്യാൻ വഴിയൊരുക്കി നൽകിയെന്നുമായിരുന്നു എസ് ഐ ടി കണ്ടെത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാഴ്ത്തുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത വിഷയമായിട്ടും പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു. ചില കോണുകളിൽ നിന്ന് പാർട്ടി അണികളും പ്രതിഷേധം രേഖപ്പെടുത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു





