തിരുവനന്തപുരം: ജനപ്രതിനിധികൾക്ക് പുറമെ അവരെ തെരഞ്ഞെടുക്കുന്ന പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമൊരുക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.
നിയമസഭയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലുള്ള ചരിത്രപരമായ തീരുമാനങ്ങളാകും കൈക്കൊള്ളുകയെന്നും, ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിലുള്ള മാതൃക പിന്തുടർന്ന് പൊതുജനങ്ങൾക്കും സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകും. നിയമസഭയെ കൂടുതൽ ജനകീയമാക്കാൻ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
138 വർഷത്തെ ദീർഘമായ ചരിത്രമുള്ള കേരള നിയമസഭയിലെ വിലപ്പെട്ട പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഓഡിയോബുക്കുകളാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.





