തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളില്‍ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവായതായി കെഎസ്‌ഇബി അറിയിച്ചു.
സംസ്ഥാനത്തേക്കുള്ള വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറില്‍ നിയന്ത്രണം ഇല്ലാത്തതും കെ എസ് ഇ ബിക്ക് സഹായകമായി. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. ഷെഡ്യൂള്‍ ചെയ്തതിനെക്കാള്‍ അധിക വൈദ്യുതി ഗ്രിഡില്‍ നിന്നും തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനം ആയതിനാല്‍ ഇത് ഒരു സ്ഥിരം സ്രോതസ്സായി കണക്കാക്കാനാവില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രി 7 മണി മുതല്‍ 12 മണിവരെ വൈദ്യുതി ലഭ്യതയില്‍ ശരാശരി 300 മുതല്‍ 500 മെഗാവാട്ട് വരെ കുറവാണ് ഉണ്ടായത്. ശനിയാഴ്ചത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4833 മെഗാ വാട്ട് രാത്രി 7:17 നു രേഖപ്പെടുത്തി.
ഞായറാഴ്ച വൈദ്യുതി ആവശ്യകത 600 മുതല്‍ 700 മെഗാവാട്ട് വരെ കുറഞ്ഞത് സംസ്ഥാനത്ത് ലഭിച്ച മഴ മൂലം അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതുകൊണ്ടാണ്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല. ഞായറാഴ്ചയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4266 മെഗാവാട്ട് രാത്രി 7:24 നു രേഖപ്പെടുത്തി.
മണ്‍സൂണ്‍ ശക്തി പ്രാപിക്കാത്തതും, അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞു നില്‍ക്കുന്നതും ദേശീയതലത്തിലുള്ള വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്.





