തിരുവനന്തപുരം: സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിനും സാമൂഹിക–സാമ്പത്തിക ശാക്തീകരണത്തിനും കരുത്തേകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വൻ വിജയമായി.
പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ജൂലൈ 15 വരെ 3.96 കോടി സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയത്.പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് കെഎസ്ആർടിസിയിലെ ഓർഡിനറി സർവ്വീസുകളിൽ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം ശരാശരി 6.48 ലക്ഷമായിരുന്നു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ഇത് ശരാശരി 12.78 ലക്ഷമായി ഉയർന്നു. അതായത്, പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി ഉയർന്നു. പദ്ധതിക്ക് ലഭിച്ച വലിയ സ്വീകാര്യതയും പൊതുഗതാഗത സംവിധാനത്തോടുള്ള വർധിച്ച വിശ്വാസവുമാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
കെഎസ്ആർടിസിയിലെ ആകെ യാത്രക്കാരിൽ സ്ത്രീകളുടെ യാത്രാ പങ്കാളിത്തത്തിലും ശ്രദ്ധേയമായ വർധന രേഖപ്പെടുത്തി. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സംരംഭകത്വം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലെ സജീവ പങ്കാളിത്തത്തിന് കൂടുതൽ അവസരമൊരുക്കുന്ന ജനകീയ ഇടപെടലായി പ്രിയദർശിനി പദ്ധതി മാറി.
പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന യാത്രാ പങ്കാളിത്തവും ഗുണഭോക്താക്കളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനയും പ്രിയദർശിനി യാത്രാ പദ്ധതിയുടെ ജനകീയ വിജയമാണ് അടയാളപ്പെടുത്തുന്നത്. സ്ത്രീകളുടെ ദൈനംദിന യാത്രാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം അവരുടെ സഞ്ചാരസ്വാതന്ത്ര്യം വിപുലീകരിക്കാനും വിദ്യാഭ്യാസ–തൊഴിൽ അവസരങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കാനും പദ്ധതിക്ക് കഴിഞ്ഞു.





