ആലപ്പുഴ: ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഇതിനായി ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനെ (DME) ചുമതലപ്പെടുത്തി.
ഡി.എം.ഇ എല്ലാ മാസവും മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ എം.പിയുടെയും എം.എൽ.എമാരുടെയും സാന്നിധ്യത്തിൽ വിലയിരുത്തും. ആരോഗ്യവകുപ്പ് മന്ത്രി ആറുമാസത്തിലൊരിക്കൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് പകരം ആളുകൾ ചുമതലയേറ്റതിനു ശേഷം മാത്രമേ ജോലിയിൽ നിന്ന് വിടുതൽ ചെയ്യുകയുള്ളൂ എന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ സീനിയർ റസിഡൻസി പോസ്റ്റുകൾ കൂട്ടാനും തീരുമാനിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരു മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കും. ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. എം.പി മുൻകൈയെടുത്ത് സ്ഥാപിച്ച പി.എം.എസ്.എസ്.വൈ (PMSSY) കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഈ പ്രവൃത്തികൾ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എത്രയും പെട്ടെന്ന് പണികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേവാർഡ് തുടങ്ങുന്നതിന് കെ.എച്ച്.ആർ.ഡബ്ല്യു.എസിന് (KHRWS) നിർദ്ദേശം നൽകി.
ആലപ്പുഴ മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെ പറ്റി ഓഡിറ്റ് നടത്താൻ യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.





