ആറന്മുള: പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ കാലത്ത് നടത്തിവരുന്ന ദേവസങ്കീത്തന സോപാനത്തിന് (വഞ്ചിപ്പാട്ട് മത്സരം 2026) തുടക്കമായി. ഓഗസ്റ്റ് രണ്ടിന് തുടങ്ങാനിരുന്നത് പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം വൈകിയാണ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് ഇതിനായി തയ്യാറായിയ വലിയ പന്തലിലാണ് മത്സരം നടക്കുന്നത്.
പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ വി സാബദേവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അമൃതാനന്ദമയി മഠം (വള്ളിക്കാവ് ) ബ്രഹ്മചാരിണി രഹനാ മുകുന്ദ്, ഗുരു പ്രിയാമൃത സ്വാമിനി എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ ഗ്രന്ഥകർത്താവ് ഡോ. എം ജി ശശിഭൂഷൻ പ്രബന്ധം അവതരിപ്പിച്ചു. ഏറ്റുമാനൂരപ്പൻ കോളേജ് മലയാളം വിഭാഗം പ്രഫസർ ഡോ. എ മോഹനാക്ഷൻ നായർ മോഡറേറ്റർ ആയിരുന്നു. പി ശ്രീകുമാർ ഓതറയും പങ്കെടുത്തു.
ചടങ്ങിൽ പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, സോപാനം കൺവീനർ കെ എസ് സുരേഷ്, ജോയിൻ്റ് കൺവീനർ ഡോ. സുരേഷ് ബാബു, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലി മേൽ, പാർത്ഥസാരഥി ആർ പിള്ള, വിജയകുമാർ ചുങ്കത്തിൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഓഗസ്റ്റ് 23ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി രഘു മഠത്തിൽ സമ്മാനദാനം നിർവഹിക്കും.





