പത്തനംതിട്ട : ഓണം അടുത്തതോടെ വിപണിയില്‍ ഏത്തക്കയുടെ വില കുത്തനെ ഉയരുന്നു. ചിപ്സും ശര്‍ക്കരവരട്ടിയും നിര്‍മിക്കുന്നതിനായി മൊത്തക്കച്ചവടക്കാര്‍ കൃഷിയിടങ്ങളില്‍നിന്ന് നേരിട്ട് ഏത്തക്കുലകള്‍ വാങ്ങിത്തുടങ്ങിയതോടെയാണ് വിലവര്‍ധനയ്‌ക്ക് കാരണമായത്. വിപണിയില്‍ ഇന്നലെ ഏത്തന്‍ പച്ചക്കായയ്‌ക്ക് കിലോയ്‌ക്ക് 80 രൂപയും പഴുത്തതിന് 90 മുതല്‍ 95 രൂപ വരെയുമായിരുന്നു വില.
വാഴയിനങ്ങളില്‍ താരതമ്യേന വിലക്കയറ്റം കുറവായിരുന്ന റോബസ്റ്റയും ഇപ്പോള്‍ കിലോയ്‌ക്ക് 60 രൂപയിലെത്തി. ഞാലിപ്പൂവന്‍ കിലോയ്‌ക്ക് 100 മുതല്‍ 110 രൂപ വരെയാണ് വില. ഓണം അടുത്തുവരുന്നതിനാല്‍ വരുംദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികളും കര്‍ഷകരും വിലയിരുത്തുന്നത്.
കാലവര്‍ഷക്കെടുതിയിൽ തമിഴ്‌നാട്ടിലെയും വയനാട്ടിലെയും വാഴകൃഷികള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതാണ് ലഭ്യത കുറയുന്നതിലേക്ക് നയിച്ചത്. ഈ മേഖലകളില്‍നിന്നുള്ള ഏത്തക്കായയുടെ വരവ് കാര്യമായി വര്‍ധിക്കാത്തപക്ഷം ഏത്തന്റെ വില സര്‍വകാല റെക്കോര്‍ഡിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തല്‍.
എന്നാൽ ഏത്തക്കയുടെ വിലക്കയറ്റം മൂലം ചിപ്സിന്റെയും ശര്‍ക്കരവരട്ടിയുടെയും വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കിലോയ്‌ക്ക് 450 രൂപ കടന്നാണ് വിപണി വില. കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷികവിളകള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു വ്യാപാരികള്‍ പറഞ്ഞു.





