തിരുവല്ല: സ്വന്തം സുരക്ഷിതത്വം പോലും മറന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി വെള്ളത്തിലൂടെ തുഴഞ്ഞുപോയ തിരുവല്ല കുറ്റൂർ സ്വദേശി സുരേഷ് ഇനി ഓർമ്മ മാത്രം.
നാടിനെ നടുക്കിയ പ്രളയത്തിനിടയിൽ രക്ഷാപ്രവർത്തനത്തിലും ആശ്വാസമെത്തിക്കുന്നതിൽ മുൻപന്തിയിലായിരുന്ന സുരേഷിന്റെ വേർപാട് സന്നദ്ധ പ്രവർത്തകർക്കും പ്രദേശവാസികൾക്കും തീരാവേദനയായി മാറി. ദുരിതാശ്വസ പ്രവർത്തനത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട സുരേഷിനെ കരയിൽ എത്തിച്ച് ഉടൻ തന്നെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
2018-ലെതിന് സമാനമായാണ് കുറ്റൂർ മേഖലയിൽ ഇത്തവണ പ്രളയജലം കയറിയത്. മണിമലയാറ്റിലെയും വരട്ടാറിലെയും വെള്ളം ഒരുമിച്ച് കുതിച്ചെത്തിയതോടെ പ്രദേശം ഒറ്റപ്പെട്ടു. കൈച്ചിറ എസ്.എൽ.പി സ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഇരുപതോളം കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. ക്യാമ്പിന് ചുറ്റും നാല് അടിയോളം വെള്ളക്കെട്ടായതിനാൽ വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു.
ക്യാമ്പിൽ ഭക്ഷണസാധനങ്ങൾ തികയാതെ വന്നതോടെ പച്ചക്കറികളും പലചരക്ക് സാധനങ്ങളും വഞ്ചിയിൽ കയറ്റി സുരേഷും സഹപ്രവർത്തകനും ക്യാമ്പിലേക്ക് തിരിക്കുമ്പോഴായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടത്. ക്യാമ്പിലേക്ക് ഭക്ഷണവുമായി പോകുന്ന വഞ്ചിയിലെ ചിത്രമാണ് സുരേഷിന്റെ അവസാനത്തെ ഓർമ്മയായി ഇപ്പോൾ ശേഷിക്കുന്നത്.
വിദേശത്തായിരുന്ന സുരേഷ്, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് നാട്ടിലെ സേവന പ്രവർത്തനങ്ങളിൽ പൂർണ്ണമായി മുഴുകിയത്. കഴിഞ്ഞ നാല് വർഷമായി കുറ്റൂർ സേവാഭാരതി യൂണിറ്റ് ട്രഷററായി പ്രവർത്തിച്ചു വരികയായിരുന്നു.
പ്രദേശത്ത് എവിടെയൊരു സന്നദ്ധ സേവനം ആവശ്യമായി വന്നാലും ആദ്യമെത്തുന്ന മുഖങ്ങളിൽ ഒന്നായിരുന്നു സുരേഷിന്റേത്. കരാട്ടെ പരിശീലകനും യോഗാചാര്യനും കൂടിയായിരുന്നു സുരേഷ്. ജ്യോതി സുരേഷാണ് ഭാര്യ. മക്കൾ രോഹിത്ത് സുരേഷ്, രമ്യ ജ്യോതി സുരേഷ്.





