തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളിലായി തുടർന്നിരുന്ന അതിശക്തമായ മഴയ്ക്കും കാറ്റിനും ശമനം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.
പ്രളയസമാനമായ സാഹചര്യങ്ങൾക്കും വ്യാപകമായ മഴക്കെടുതികൾക്കുമാണ് കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി കേരളം സാക്ഷ്യം വഹിച്ചത്. നിലവിൽ കാലവർഷം ദുർബലമായിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ മാറിനിൽക്കുന്നത്.
ഇന്ന് മുതൽ അടുത്ത ഒരാഴ്ചത്തേക്ക് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടില്ല. മഴ കുറഞ്ഞ സാഹചര്യത്തിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പൂർണ്ണമായും പിൻവലിച്ചു. ഇന്ന് മുതൽ മത്സ്യത്തൊഴിലാളികൾക്ക് യാതൊരു തടസ്സവുമില്ലാതെ കടലിൽ പോകാമെന്നും അധികൃതർ വ്യക്തമാക്കി.





