കോട്ടയം: മണിമലയിൽ ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു സംഭവങ്ങളിലായി ആയിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെയും ഭാര്യാ പിതാവിനെയും പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
കോട്ടയം മണിമല ചാരുവേലിൽ മുക്കട കണിയാട്ട് കെ.ജെ സജി , മരുമകൻ പൊന്തൻപുഴ ചിറവാലുങ്കൽ അജിത് സജേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിൻ്റെയും മണിമല പൊലീസിൻ്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് ഡൻസാഫ് സംഘം ദിവസങ്ങളോളമായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് സജിയുടെ വീട്ടിൽ പരിശോധന നടത്തുകയും, 858 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്. സജിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മരുമകൻ അജിത്തിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 144 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
പ്രതികൾ രണ്ട് പേരും ചേർന്ന് പ്രദേശത്ത് വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയിരുന്നതായി പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. 80 രൂപ മുതൽ 150 രൂപയ്ക്ക് വരെയാണ് ഒരു പാക്കറ്റ് ഹാൻസ് പ്രതികൾ വിറ്റിരുന്നത്. ചെറിയ വിലയ്ക്ക് തമിഴ്നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ വൻ വിലയ്ക്കാണ് ഇവർ വിറ്റിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.





