ആലപ്പുഴ : സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ടെന്നും ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.പരമ്പരാഗതമായി നടത്തുന്ന സംരംഭങ്ങള്‍ക്ക് പുറമേ, പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭ മേഖലകളിലേക്ക് മാറാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കഴിയണം. സ്ത്രീകളുടെ തൊഴില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിച്ചു കൊണ്ട് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധത്തില്‍ സംരംഭകത്വ വികസനത്തിന് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്.
സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വ്യക്തിത്വവും ആർജ്ജവമുള്ള ഒരു കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റാനാണ് സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍. ലിംഗതുല്യതയിലൂടെ പുരുഷനൊപ്പം നില്‍ക്കുക എന്നതല്ല, സ്ത്രീയുടെ കഴിവിന്‍റെ മാനദണ്ഡത്തില്‍ പുരുഷനൊപ്പമോ അതിലും ഉയരത്തിലോ നില്‍ക്കാന്‍ സ്ത്രീക്ക് അവസരം ലഭ്യമാക്കുന്ന ലിംഗനീതിയാണ് വേണ്ടത്.
നാടിന്‍റെ നന്‍മയ്ക്കായി എപ്പോഴും മുന്നില്‍ നില്‍ക്കുന്ന കുടുംബശ്രീയുടെ മനോഹരമായ ഇടപെടല്‍ ഈ ഓണക്കാലത്തും ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളകളെന്ന് മന്ത്രി പറഞ്ഞു. ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളും ഫുഡ് കോര്‍ട്ടും സന്ദര്‍ശിച്ച മന്ത്രി സംരംഭകര്‍ നല്‍കിയ മധുരവും രുചിച്ചു.
ജീ സുധാകരൻ എം എൽ എ അധ്യഷത വഹിച്ചു. എ ഡി തോമസ് എം എൽ എ, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ എ.എം നൗഫല്‍,കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്ത് 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകള്‍.





