ആലപ്പുഴ : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്‌ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങിയ നിയമ വിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം അറ്റു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതിമാരുടെ മകൾ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്. ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം.ട്രെയിൻ പൂർണമായി നിർത്തുന്നതിനു മുൻപ് ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണം.
തിരുവനന്തപുരത്ത് എൽഎൽബിക്കു പഠിക്കുന്ന കാർത്തിക കൊച്ചുവേളി–മൈസൂരു ട്രെയിനിൽ ചേർത്തല റെയിൽവേ സ്റ്റേഷനിലിറങ്ങുമ്പോഴാണ് വീണത് .കാർത്തികയെ കൂട്ടിക്കൊണ്ടു പോകാൻ അമ്മയും സഹോദരിയും സ്റ്റേഷനിൽ എത്തിയിരുന്നു. യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് നീങ്ങിത്തുടങ്ങിയ ട്രെയിൻ 15 മിനിറ്റോളം നിർത്തിയിട്ടു.ചേർത്തല പോലീസും റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് കാർത്തികയെ പുറത്തെടുത്ത് ചേർത്തലയിലെ ആശുപത്രിയിലെത്തിച്ചു .പാളത്തിൽ നടത്തിയ പരിശോധനയിൽ അറ്റുപോയ പാദം കണ്ടെത്തി .കാർത്തികയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.





