കൊച്ചി: ജന്തർ മന്തറിൽ സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം ആവശ്യപ്പെട്ട് ‘പാറ്റ’ മോഡലിൽ നടക്കുന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ‘സംവരണ ഹഠാവോ ആന്ദോളൻ’ എന്ന ബാനറിൽ ആയിരക്കണക്കിന് യുവജനങ്ങൾ നടത്തിയ സമരം ഭരണഘടന ഉറപ്പാക്കുന്ന സംവരണത്തിനെതിരെ അല്ല എന്നും, പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന പ്രക്ഷോഭം ആണെന്നും ഡിഎസ്‌ജെപി പ്രസിഡന്റ് കെഎസ്ആർ മേനോൻ പറഞ്ഞു.
ജാതി നോക്കാതെ മിടുക്കരായ അതീവ ദരിദ്രന്മാർക്ക് അവസരം കൊടുക്കണമെന്നും ഭരണഘടന പറയുന്ന വിഭാഗങ്ങളിൽ തന്നെ മാസം 60,000 രൂപ വരുമാനം ഉള്ളവരെ ഒഴിവാക്കി പാവപ്പെട്ടവർക്ക് സംവരണം നൽകണമെന്നും ഉയർന്ന വിദ്യാഭ്യാസത്തിന് മിനിമം മാർക്ക് നിശ്ചയിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
എന്നാൽ ഒരു മാധ്യമങ്ങളും ഈ സമരത്തിന് അർഹിക്കുന്ന പരിഗണന നൽകിയില്ല. പാവപ്പെട്ടവൻ ധനികൻ എന്നീ രണ്ട് ജാതിയെ ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് തീരെ പാവപ്പെട്ടവനെ സംവരണത്തിൽ നിന്ന് ഒഴിവാക്കാനും മതത്തിന്റെ പേരിൽ കൂടി സംവരണം നൽകണമെന്ന് ആവശ്യപ്പെടാനും മുതിരുന്നതിന്റെ ഇരട്ടത്താപ്പ് ജനം മനസ്സിലാക്കണം. ഇക്കാര്യത്തിൽ നായർ സർവീസ് സൊസൈറ്റി നയം വ്യക്തമാക്കണമെന്നും ഡിഎസ്‌ജെപി ആവശ്യപ്പെട്ടു.
ശസ്ത്രക്രിയയ്ക്ക് പോകുന്ന രോഗികൾ വടക്കേ ഇന്ത്യയിൽ ഇപ്പോൾ സർജന്റെ മാർക്ക് ലിസ്റ്റ് ചോദിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിനിൽക്കുന്നു. ബിഹാറിൽ സൂപ്പർ 30 എന്ന ബാനറിൽ കീഴ്ജാതി എന്ന് പറയപ്പെടുന്നവരിൽ 30 പേരെ തെരഞ്ഞെടുത്തു ട്രെയിനിങ് കൊടുത്ത് ഐഐടി പരീക്ഷയിൽ ഒരു പ്രസ്ഥാനം വിജയിപ്പിച്ചു കൊണ്ടിരിക്കുന്നു.
അത് തെളിയിക്കുന്നത് അതി ബുദ്ധിമാന്മാർ എല്ലാ ജാതിയിലും ഉണ്ടെന്നും അവർക്ക് അവസരമാണ് നൽകേണ്ടതെന്നുമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സംവരണം ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ പ്രവണത ഇല്ലാതായാൽ മാത്രമേ രാജ്യത്ത് ജാതി സമ്പ്രദായം ഇല്ലാതാവുകയുള്ളൂ എന്നും കെഎസ്ആർ മേനോൻ വ്യക്തമാക്കി.





