തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ചട്ടം 300 പ്രകാരം ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
മലപ്പുറത്ത് കൊമേഴ്സിന് 61ഉം ,ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. കാസർകോട് ഒരു സയൻസ് ബാച്ചും 13 കൊമേഴ്സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്.പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ സർക്കാറിന് ഒരു വർഷം 14 കോടിയിലധികം രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.