ആറന്മുള : പള്ളിയോട സേവാ സംഘവും കെ.എസ്.ആർ.ടി.സി യും ചേർന്ന് നടത്തുന്ന പഞ്ചപാണ്ഡവക്ഷേത്ര ദർശനയാത്രയ്ക്ക് ആറന്മുള കിഴക്കേ നടയിൽ നിന്ന് ഭക്തിനിർഭരമായ തുടക്കം.
ഇന്നു രാവിലെ 10:30 മുതൽ 7 ബസ്സുകളാണ് തീർഥാടന യാത്രയ്ക്ക് പുറപ്പെടാൻ എത്തിയത്. ആദ്യ ബസ്സിന് പാഞ്ചജന്യം ഓഡിറ്റോറിയത്തിന് മുമ്പിൽവെച്ച് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവനും ട്രഷറർ രമേശ് കുമാർ മാലിമേലും ചേർന്ന് സ്വീകരണം നൽകി.
തുടർന്ന് ആദ്യ സംഘത്തിന് പാഞ്ചജന്യത്തിൽ വള്ളസദ്യ നൽകി. 44 വിഭവങ്ങൾ ഇലയിൽ വിളമ്പി 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് നൽകി. വഞ്ചിപ്പാട്ട് ആചാര്യൻ വിനീത് മാലക്കര, ഉണ്ണികൃഷ്ണൻ പൊന്നുംതോട്ടം എന്നിവർ അടങ്ങുന്ന സംഘം വഞ്ചിപ്പാട്ടിന് നേതൃത്വം വഹിച്ചു. 7 പള്ളിയോടങ്ങൾക്ക് ഇന്ന് വള്ള സദ്യ വഴിപാട് നടന്നു.
കണ്ണൂരടക്കം ദൂരെ സ്ഥലത്ത് നിന്നും എത്തിയ സംഘം ആറന്മുള ക്ഷേത്രവും ആചാരങ്ങളും നേരിൽ കണ്ട് സംതൃപ്തരായി മടങ്ങി. ഈ മാസം 31 നും തുടർന്ന് ശനി, ഞായർ തുടങ്ങിയ അവധി ദിവസങ്ങളിലും സ്പെഷ്യൽ സർവീസ് ഉണ്ടാകുമെന്ന് കെഎസ്ആർടിസി കോർഡിനേറ്റർ സന്തോഷ് അറിയിച്ചു.
സദ്യയുടെ സുഗമമായ നടത്തിപ്പിന് ഫുഡ് കമ്മിറ്റി കൺവീനർ മുരളി.ജി.നായർ, വൈസ് പ്രസിഡന്റ് കെ.എസ് സുരേഷ് , ട്രഷറർ രമേശ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയകുമാർ ഇടയാറൻമുള, പാർത്ഥസാരഥി ആർ. പിള്ള, എം.കെ ശശികുമാർ, കൃഷ്ണ കുമാർ.ബി, രഘുനാഥൻ.ഡി, രവീന്ദ്രൻ നായർ ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി.