പത്തനംതിട്ട : പതിനാറുകാരിയെ പീഡിപ്പിച്ച് ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പ്രതിക്ക് മൂന്നു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ചെന്നീർക്കര പ്രക്കാനം മലങ്കാവ് കുരിശിന്റെ സമീപം ആലു നിൽക്കുന്നതിൽ വീട്ടിൽ സുനിൽ (53) ആണ് ശിക്ഷിക്കപ്പെട്ടത്. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. 6 ലക്ഷം രൂപ പിഴയും അടക്കണം.
പിഴത്തുക കുട്ടിക്ക് നൽകണമെന്നും, കുട്ടിയുടെ പുനരധിവാസത്തിന് നഷ്ടപരിഹാരം ജില്ല ലീഗൽ സർവീസ് അതോറിറ്റി അനുവദിക്കുന്നതിനും നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷത്തെ അധിക കഠിന തടവ് പ്രതി അനുഭവിക്കണം. ഇലവുംതിട്ട പോലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി പുറപ്പെടുവിച്ചത്.
2021 ഒക്ടോബറിനും 2023 ഓഗസ്റ്റിനും ഇടയിലുള്ള കാലയളവിൽ കുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ ടി കെ വിനോദ് കൃഷ്ണനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ എടുത്തതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.