ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നീക്കി. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴി, താറാവ്, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള തടസ്സങ്ങൾ നീങ്ങി.ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി.
പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ രോഗം പടരാതിരിക്കാനായി പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ഈ പ്രദേശങ്ങളിൽ ശാസ്ത്രീയമായ രീതിയിലുള്ള അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.






