ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുള്ള വെടിവെയ്പ്പില്‍ കരുതലോടെ കേന്ദ്രം. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരിക്ഷിച്ചു വരികയാണ്. ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ടെന്നും, വിഷയത്തില്‍ കരുതലോടെ നീങ്ങാനുമാണ് ധാരണ. ഇന്നലെ നടന്ന വെടിവെയ്പിന് ഇടയിലും ദേശ് ഗരിമ എന്ന ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു.
ഇന്ത്യ -ഇറാന്‍ ബന്ധം ശക്തമെന്നും വിഷയം പരിഹരിക്കുമെന്നുമാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണം എന്ന ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് യുഎഇ രംഗത്തെത്തി. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളില്‍ വ്യക്തമായ തീരുമാനം സമാധാനത്തിന് അനിവാര്യമെന്നും യുഎഇ വ്യക്തമാക്കി.
അതേസമയം ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിടാന്‍ തീരുമാനിച്ചത്. യുഎസ് സമുദ്ര ഉപരോധം അവസാനിപ്പിക്കാതെ കപ്പലുകള്‍ കടത്തിവിടില്ലെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി.





