കണ്ണൂർ : ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ്. നിതിന്റെ ആത്മഹത്യയ്‌ക്ക് കാരണം ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണെന്നും കോളേജിൽ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും മാനേജ്‌മെന്റെ വാദം.
നിതിൻ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകർക്കോ ജീവനക്കാർക്കോ സ്ഥാപനത്തിനോ എതിരായി പരാതി നൽകിയിട്ടില്ല . തന്റെ സഹോദരീ ഭർത്താവിന് വേണ്ടിയാണ് നിതിൻ ഓൺലൈൻ ആപ്പ് വഴി പണം വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പ് പ്രതിനിധികൾ കോളേജിലെ ഒരു അധ്യാപികയുടെ നമ്പറിലേക്ക് നിരന്തരം സന്ദേശം അയച്ചിരുന്നു.
ലോൺ ആപ്പിന്റെ റഫറൻസ് നമ്പറിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാൻ അധ്യാപിക നിതിനോട് ആവശ്യപ്പെട്ടു.എന്നാൽ അധ്യാപികയുടെ പേര് നൽകിയത് താനല്ലെന്നായിരുന്നു നിതിന്റെ നിലപാട്. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു.ഇതിന് പിന്നാലെയാണ് നിതിൻ ജീവനൊടുക്കിയതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും കോളജ് പുറത്തുവിട്ട നോട്ടിസിൽ പറയുന്നു.





