ന്യൂഡല്‍ഹി : ചിപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്ന് വിവിധ കമ്പനികളെ അറിയിച്ച് ക്വാല്‍കോം. ഇതോടെ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ വില ഇനിയും കൂടും. സെപ്റ്റംബര്‍ 1-ന് ശേഷം അയയ്ക്കുന്ന ഉത്പന്നങ്ങളുടെ വില വര്‍ധിക്കുമെന്ന് ക്വാല്‍കോം കമ്പനികള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ചിപ്പ് നിര്‍മാണത്തിന്റെ ഉയര്‍ന്ന ചെലവും പ്രധാന ഘടകങ്ങള്‍ക്ക് ലോകമെമ്പാടും നേരിടുന്ന ദൗര്‍ലഭ്യം നിര്‍മ്മാണച്ചെലവുകള്‍ വര്‍ധിപ്പിക്കുകയാണ്. ബദല്‍ വിതരണ സംവിധാനങ്ങളില്‍നിന്ന് നിര്‍മാണ ഘടകങ്ങള്‍ സംഭരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് കമ്പനി പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ വലിയൊരു പങ്കും ക്വാല്‍കോം ചിപ്പുകളാണ് ഉപയോഗിക്കുന്നത്.
സാംസങ്, ഷവോമി, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പ്രോസസറുകളും ക്വാല്‍കോം നല്‍കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ, വിന്‍ഡോസ് പിസികള്‍, സ്മാര്‍ട്ട് ഗ്ലാസുകള്‍, ഓട്ടോമോട്ടീവ് സിസ്റ്റങ്ങള്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയിലും കമ്പനിയുടെ ചിപ്പുകള്‍ ഉപയോഗിക്കുന്നു. എന്നാൽ ഓരോ ചിപ്പിന്റെയും വില എത്രയാവും വര്‍ധിക്കുക എന്ന് ക്വാല്‍കോം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.





