മലപ്പുറം : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ നടക്കുന്ന പരസ്യ ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന ലീഗ് നേതൃത്വം വിലയിരുത്തുന്നു .മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഉണ്ടെന്നും വോട്ടെണ്ണി ഭൂരിപക്ഷം കിട്ടിയ ശേഷം മാത്രമേ അത്തരം ചർച്ചകൾ നടത്താവൂ എന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
യുഡിഎഫിന്റെ വിജയത്തിനായി കഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം പരസ്യ തർക്കങ്ങൾ എന്നും ലീഗ് ആരോപിക്കുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടിലാണ് ലീഗ്.ലീഗിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്ന് പറഞ്ഞ സലാം അത്തരം ഡിമാൻഡുകൾ മുന്നോട്ട് വെച്ച് മുന്നണിയിൽ സമ്മർദ്ദം ചെലുത്തില്ലെന്നും അറിയിച്ചു.





